ന്യൂഡൽഹി: കേരളത്തിലും തമിഴ്നാട്ടിലും വോട്ടുശതമാനം വർധിപ്പിക്കാനും ഏതാനും സീറ്റുകളെങ്കിലും പോക്കറ്റിലാക്കാനും ബിഹാറിലെ വൻവിജയം ബിജെപിക്കു കരുത്തായേക്കും.
കോണ്‍ഗ്രസിനും ഇടതുപാർട്ടികൾക്കും ഉണ്ടായ കനത്ത തോൽവിയുടെ ആഘാതം ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും ചെറുതായെങ്കിലും പ്രതിഫലിക്കും. കൂടുതൽ ക്ഷീണിച്ചത് ആരാണെന്ന് യുഡിഎഫും എൽഡിഎഫും തർക്കിക്കുന്പോൾ ബിജെപിക്കാർ മാറിനിന്നു ചിരിക്കുന്നതു കാണാം.
2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ 19 സീറ്റു കിട്ടിയ കോണ്‍ഗ്രസിന് ഇത്തവണ ആറ് സീറ്റിലേക്കാണു ചുരുങ്ങേണ്ടി വന്നത്. രണ്ടു സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഒന്ന് നിലനിർത്താനായി. എന്നാൽ രണ്ടു സീറ്റും നഷ്ടപ്പെട്ടു വട്ടപ്പൂജ്യത്തിലാണു സിപിഐ. സിപിഐഎംഎല്ലിന്റെ 12 സീറ്റുകൾ അടക്കം കഴിഞ്ഞ തവണ 16 സീറ്റുണ്ടായിരുന്ന ഇടതുപാർട്ടികൾക്കെല്ലാം കൂടി വെറും മൂന്നു സീറ്റാണു കിട്ടിയത്.